മോശം ഫോമും, ബോഡി ഷെയ്മിങ്ങും, പരിഹാസവും അയാളെ തളർത്തിയില്ല, റെക്കോഡുകളുടെ ലോകകപ്പ് കളിക്കുകയാണ് രോഹിത്എൻ്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരുന്നുവെന്നു. ബൈബിൾ പഴയനിയമത്തിലെ ഈ വാക്യം ലൂസിഫർ സിനിമയിൽ കേട്ടുകഴിയുമ്പോൾ തീയേറ്ററുകൾ ആവേശത്തിലായിരുന്നു. ആ തീയേറ്റർ സീനുകൾ ഓർമ്മിപ്പിക്കുന്ന പ്രകടനവും തിരിച്ചുവരവുമാണ് രോഹിത് ശർമ്മ ഈ ലോകകപ്പിൽ കാഴ്ചവെക്കുന്നത്. ഏറ്റവുമൊടുവിൽ അഫ്ഘാനിസ്ഥാനെതിരെ 84 പന്തുകളിൽ 131 റൺസ് കൂടി നേടിയതോടെ തിരിച്ചുവരവിന്റെ ഗ്രാഫ് ഉയരുകയാണ്. തുടർച്ചയായുള്ള ഡക്കുകളും മോശം ഫോമും കാരണം ടീമിൽ ഉൾപ്പെടുത്തിയതിന് തന്നെ വിമർശനം കേട്ട താരമാണ് ഇപ്പോൾ ഗംഭീര പ്രകടനം നടത്തുന്നത്. ഒരിടവേളയ്ക്കുശേഷം, ഒരുപക്ഷെ സെവാഗ് യോഗത്തിനുശേഷം ടീം സ്കോർ നൂറിന് മുകളിൽ നിൽക്കുമ്പോൾ ഒരു ബാറ്ററുടെ സ്കോർ നൂറു കഴിയുന്നത് കഴിഞ്ഞ മത്സരത്തിൽ രോഹിത്തിന്റേതാണ്. മികച്ച ഫോമിലേക്ക് താരം മടങ്ങിയെത്തുന്ന സൂചനകളാണ് ലോകകപ്പ് മത്സരത്തിൽ കാണുന്നത്. മുൻപും ലോകകപ്പ് മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ രോഹിത് കാഴ്ചവെച്ചിട്ടുണ്ട്.