വെറും വരയല്ല | prepare sketchട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് ഷെയിഫിന്റെ രേഖാചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡയിൽ ചർച്ച. പോലീസ് പുറത്ത് വിട്ട രേഖാചിത്രം പോലെയല്ല യഥാർത്ഥ പ്രതിയെന്നും ഒട്ടും സാമ്യമില്ലെന്നുമുളള വിമർശനങ്ങളും ട്രോളുകളും സോഷ്യൽ മീഡയയിൽ നിറയുകയാണ്. എന്നാലീ വിമർശനങ്ങൾക്ക് മറുപടിയുമായി കേരളപോലീസ് തന്നെ രംഗത്തെത്തിയിരിക്കുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സിലൂടെയായിരുന്നു വിമർശനങ്ങളോടുളള പ്രതികരണം. പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവർ ഓർമ്മയിൽ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങൾ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നത്. പറഞ്ഞുകിട്ടുന്ന ഫീച്ചേഴ്സ് എപ്പോഴും ശരിയാവണം എന്നില്ല. ശരിയായിട്ടുള്ള നിരവധി കേസുകളും ഉണ്ട്. കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയിൽ, ദൃക്സാക്ഷികൾ കുറ്റവാളികളെ കൃത്യമായി ഓർത്തെടുക്കാൻ തക്ക മാനസികാവസ്ഥയിൽ ആകണമെന്നും ഇല്ല. എന്നും കേരള പോലീസ് ഓർമിപ്പിക്കുന്നു. ഒരാളുടെ വിവരണം കേട്ടുള്ള ഭാവനയില്‍ സൃഷ്ടിച്ചെടുക്കുന്നതാണ് രേഖാചിത്രം . പ്രതിയുടെ ഫോട്ടോ നോക്കി ഉണ്ടാക്കുന്നതല്ല . ഈ ചിത്രത്തിലുള്ളത് പ്രതിയാണെന്നല്ല രേഖാചിത്രത്തിനര്ഥം. ഏതാണ്ടിതു പോലൊരാള്‍ എന്നതാണ് രേഖാ ചിത്രം കൊണ്ടുദ്ദേശിക്കുന്നത്. ആദ്യകാലത്ത് പെന്‍സിലുപയോഗിച്ചാണ് രേഖാ ചിത്രങ്ങൾ വരച്ചതെങ്കിൽ ഇപ്പോൾ സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് വര. പോലീസ് സേനയിലെ രേഖാചിത്രകലാകാരന്മാരില് പലരും പറയുന്ന പ്രധാന സങ്കടം രേഖാചിത്രങ്ങൾ കൃത്യമായില്ലെങ്കിൽ കേസ് വഴിതിരിച്ച് വിടാൻ വേണ്ടിയാണെന്നുളള വിമർശനങ്ങൾ വേദനിപ്പിക്കുന്നുവെന്നാണ്. പ്രതികളെ തിരിച്ചറിയാൻ കഴിയാതെ പോയ പല കേസുകളിലും വഴിത്തിരിവായത് രേഖാചിത്രങ്ങളാണെന്നും അവർ ഓർമിപ്പിക്കുന്നു. രേഖാചിത്രം വരയ്ക്കുന്നത് റിസ്കുളള പരിപാടി തന്നെയാണ് പത്തിലേറെ തവണ മാറ്റിവരച്ചൊക്കെയാവും ഒരു ചിത്രം മുന്നിലെത്തുക. ഒരാളുടെ മനസിൽ പതിഞ്ഞ വിവരം മറ്റൊരാൾ പകർത്തുമ്പോൾ ചില പോരായ്മകൾ ഉണ്ടാകാം. അതും നമ്മളൊന്ന് മനസിലാക്കുന്നത് നല്ലതല്ലെ.