Puthuppally Election: പുതുപ്പള്ളിയും ചാണ്ടി ഉമ്മനും
1139 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകഴിഞ്ഞ അരനൂറ്റാണ്ടിലധികമായി ഉമ്മൻ ചാണ്ടിക്ക് പിന്നിൽ ഉറച്ചുനിന്ന പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിൻ്റെ സെൻ്റിമെൻസിനെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കോൺഗ്രസും യു ഡി എഫും മകൻ ചാണ്ടി ഉമ്മനെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് വലിയൊരളവുവരെ യു ഡി എഫിന് ഗുണം ചെയ്യുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഈ 37 കാരൻ തൻ്റെ പ്രവർത്തനമേഖല രാഷ്ട്രീയമാണെന്ന് പിതാവിൻ്റെ വിയോഗത്തിന് വളരെ മുൻപ് തന്നെ തിരിച്ചറിഞ്ഞിരുന്നു. ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ചാണ്ടി ഉമ്മൻ 2006 - 2007 കാലത്ത് students Union പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. ഡൽഹി നാഷണൽ സ്കൂൾ ഓഫ് ലോയിൽ നിന്ന് ക്രിമിനോളജി ഐശ്ചിക വിഷയമായെടുത്ത് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് കോൺസ്റ്റിറ്റ്യൂഷണൽ ലോയിൽ ബംഗലുരു ക്രൈസ്റ്റ് കോളേജിൽ നിന്ന് വീണ്ടും ഒരു ബിരുദാനന്തര ബിരുദവും നേടി. 2016-18 കാലയളവിൽ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് സമ്മർ കോഴ്സും വിജയകരമായി പൂർത്തിയാക്കി. ഇക്കാലയളവിലൊക്കെത്തന്നെ അത്ര സജീവമല്ലെങ്കിലും തൻ്റെ അക്കാദമിക പ്രവർത്തനങ്ങളുടെ കൂടെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടാൻ ചാണ്ടി ഉമ്മൻ ശ്രദ്ധവെച്ചിട്ടുണ്ട്. 1986 മാർച്ച് 1 ന് മറിയാമ്മ - ഉമ്മൻ ചാണ്ടി ദമ്പതികളുടെ മകനായി ജനിച്ച ചാണ്ടി ഉമ്മൻ 2016 മുതൽ സുപ്രീം കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുവരികയാണ്. 2009 -2010 കാലയളവിൽ എൻ എസ് യു വിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായും കോമൺവെൽത്ത് ഗെയിംസിൻ്റ ഓർഗനൈസിംങ്ങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 2013 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ചാണ്ടി ഉമ്മൻ നിലവിൽ കെ പി സി സി അംഗവും യൂത്ത് കോൺഗ്രസ് ഔട് റീച്ച് സെല്ലിൻ്റ ദേശീയ ചെയർമാനുമാണ്.