Karuvannur Bank Case: തൃശൂർ എറണാകുളം ജില്ലകളിലെ ഒൻപത് ഇടങ്ങളിൽ ഇഡി പരിശോധന
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെയുള്ള തൃശൂർ, എറണാകുളം ജില്ലകളിലെ ഒൻപത് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ പരിശോധന. കൊച്ചി ഇഡി യൂണിറ്റിൽ നിന്നുള്ള നാൽപതംഗ സംഘമാണ് ഇന്നു പുലർച്ചെ വിവിധയിടങ്ങളിലെ സർവീസ് സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകൾ നടന്നുവെന്ന് ഇഡി കണ്ടെത്തിയിരുന്നു . ഇതിന്റെ തുടർച്ചയായാണ് പരിശോധന നടത്തുന്നത് . തട്ടിപ്പുപണം വെളുപ്പിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും പ്രതികൾ മറ്റു സർവീസ് സഹകരണ ബാങ്കുകളെ ആശ്രയിച്ചിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. മുൻ മന്ത്രിയും സിപിഎം നേതാവുമായ എസി മെയ്തീൻ എംഎൽഎയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ കേസിലെ മുഖ്യപ്രതി പി സതീഷ് കുമാർ ഒന്നരക്കോടി രൂപ അയ്യന്തോൾ ബാങ്കുവഴി വെളുപ്പിച്ചുവെന്ന വിവരം ഇഡിക്ക് ലഭിച്ചിരുന്നു . ഇയാളുടെ ഭാര്യയുടെയും ബന്ധുക്കളുടെയുമെല്ലാം പേരുകളിൽ അഞ്ച് അക്കൗണ്ടുകളിലായി പണം നിക്ഷേപിച്ചു. സതീഷ് കുമാറിനെ ചോദ്യം ചെയ്തപ്പോഴായാണ് ഈ വിവരങ്ങൾ ലഭിച്ചത്. നിലവിൽ ഇഡിയുടെ കസ്റ്റഡിയിലാണ് ഇയാൾ.സിപിഎം സംസ്ഥാന സമിതിയംഗമായ എംകെ കണ്ണൻ പ്രസിഡൻ്റായ തൃശൂർ സഹകരണ ബാങ്കിലും ഇഡി പരിശോധന നടത്തുന്നുണ്ട്. കേസിൽ എസി മൊയ്തീനെ നാളെ ചോദ്യംചെയ്യാനിരിക്കെയാണ് ഇഡി ഇന്ന് വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നത്.
Curated by Achu Sp|TimesXP Malayalam|18 Sept 2023