Vizhinjam First ship:18 ആവശ്യങ്ങളും നടപ്പാക്കുമെന്ന് സർക്കാർ ഉറപ്പ്; കപ്പലിനെ സ്വീകരിക്കാൻ വിഴിഞ്ഞം ഇടവക.
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
രാജ്യത്തെ ചരക്ക് നീക്കത്തിൽ വികസനത്തിന്റെ പുത്തൻ പ്രതീക്ഷയായി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പലെത്തിയത് കഴിഞ്ഞ ദിവസം ആയിരുന്നു. ചൈനയിൽനിന്നുള്ള ചരക്കുകപ്പലായ ഷെൻഹുവ- 15 ആണ് ഒക്ടോബർ 12-ാം തീയതി വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ തുറമുഖത്ത് നങ്കൂരമിട്ടത്.ഞായറാഴ്ചയാണ് കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ചു നാളെ നടത്താനാലോചിച്ച കരിദിനാചരണം ഒഴിവാക്കിയതായി വിഴിഞ്ഞം ഇടവക അറിയിച്ചു. ഇടവക ഉന്നയിച്ച 18 ആവശ്യങ്ങളും സമയബന്ധിതമായി നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നാണ് കരിദിനാചരണം ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കപ്പല്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുമെന്നും ഇടവക നേതൃത്വം വ്യക്തമാക്കി. മന്ത്രി സജി ചെറിയാനുമായി ഇന്നലെ രാവിലെ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനമെന്ന് ഇടവക വികാരി മോണ്‍സിനോർ. ഡോ. ടി നിക്കോളാസ് അറിയിച്ചു. ഇത്രയും കാലത്തെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ശേഷം ഇന്നലെ നടന്ന ചര്‍ച്ചയില്‍ ലഭിച്ച പരിഗണന, സമീപനം എന്നിവയാണ് കരിദിനാചരണം ഉപേക്ഷിച്ചു സഹകരിക്കാന്‍ പ്രേരിപ്പിച്ചത്. നടപ്പിലാക്കാമെന്നു ഉറപ്പുനൽകിയ കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് എന്നും മറിച്ചായാല്‍ തിരിച്ചുള്ള സമീപനത്തിലും മാറ്റമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. രൂപതയുടെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലേയെന്ന ചോദ്യത്തിനു ഇതുമായി ബന്ധപ്പെട്ട് രൂപതാ നേതൃത്വവുമായി സംസാരിക്കേണ്ടി വന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആനുകൂല്യങ്ങള്‍ക്കു വേണ്ടിയല്ല, മറിച്ച് അവകാശങ്ങള്‍ക്കു വേണ്ടിയാണ് സർക്കാരിനോട് ആവശ്യങ്ങള്‍ ഉന്നയിച്ചത്. മണ്ണെണ്ണ, കരമടി, കട്ടമര, ചുമട്ടുതൊഴിലാളികള്‍ക്കായി നേരത്തെ പ്രഖ്യാപിച്ച തുകയില്‍ നിന്നും ആദ്യ ഗഡുവായി 7.5 കോടി രൂപ അനുവദിച്ചു. നേരത്തെ പല ഉറപ്പുകളും ലഭിച്ചിരുന്നുവെങ്കിലും ഇന്നലെ നടന്ന ചര്‍ച്ചയില്‍ വളരെ സർക്കാരിൽ നിന്നും അനുഭാവപൂര്‍ണമായ പ്രതീതിയുണ്ടായി. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു നൽകണമെന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശം ഉണ്ടെന്നുള്ള അറിവു ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 1665 പേരുടെ പാര്‍പ്പിട പ്രശ്നത്തിന് പ്രത്യേക പരിഗണന ലഭിച്ചത് പ്രശംസനീയമാണ്. നഷ്ടപ്പെട്ട കളിസ്ഥലത്തിനു പകരം പുതിയ കളിസ്ഥലം, വിദ്യാഭ്യാസ ഉന്നമനത്തിനായി കൂടുതല്‍ പ്ലസ് വണ്‍ കോഴ്സുകള്‍, സ്ത്രീശാക്തീകരണത്തിനായി പ്രത്യേക പാക്കേജ്, ഒരു കുടുംബത്തിലെ ഒരു തൊഴില്‍ ലഭ്യത, ജോലിക്കു സംവരണം, പാലിയേറ്റീവ് കെയര്‍, 10 കിടക്കകളുള്ള ആശുപത്രി തുടങ്ങിയവ അനുവദിക്കുമെന്ന ഉറപ്പ് സർക്കാരിൽ നിന്നും ലഭിച്ചതായി ഇടവക വികാരി അറിയിച്ചു. എട്ട് കൊല്ലമായി തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളില്‍ ഇപ്പോള്‍ അനുകൂല നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി എന്നിവരോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.