Wild Animal Attack : കാട്ടുപോത്തുകള്‍ കൂട്ടമായെത്തുന്നു; ഭീതിയിൽ പ്രദേശവാസികൾ
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
തിരുവനന്തപുരം പാലോട് പെരിങ്ങമ്മല പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപോത്തുകൾ കൂട്ടമായി ഇറങ്ങുന്നത് പ്രദേശവാസികളിൽ ഭീതിയുണർത്തുന്നു. വിവിധ സ്ഥലങ്ങളില്‍ കാട്ടുപോത്തുകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം ചിറ്റൂര്‍ മുതിയാന്‍ കുഴിക്ക് സമീപം കൂട്ടത്തോടെയെത്തിയ കാട്ടുപോത്തുകള്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഏറെനേരം പ്രദേശത്ത് തമ്പടിച്ചതിനു ശേഷമാണ് ഇവ കാട്ടിലേക്ക് മടങ്ങിയത്. ഇടവം, ചിറ്റൂര്‍, ഞാറനീലി, ബൗണ്ടര്‍ ജംഗ്ഷന്, ഇടിഞ്ഞാര്‍ എന്നിവിടങ്ങളിലും കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്. റോഡരികില്‍ കാട്ടുപോത്തുകള്‍ എത്തുന്നതിനാൽ ഗതാഗതവും തടസ്സപ്പെടുന്നുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. പന്നി, മ്ലാവ്, കേഴയാട്, കുരങ്ങ് എന്നിവയുടെ ശല്യവും ഇവിടെ രൂക്ഷമാണ്. കഴിഞ്ഞ ദിവസം അടിപ്പറമ്പ് ആദിച്ചന് കോണിലെ കതിരന്‍കാണിയുടെ അരയേക്കറോളം വരുന്ന കൃഷി കാട്ടുപോത്തുകള്‍ നശിപ്പിച്ചത് അടുത്തിടെയാണ്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. വനംവകുപ്പിലും പഞ്ചായത്തിലും നിരവധി പരാതികള്‍ നാട്ടുകാര്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല. പലരും വന്യമൃഗശല്യത്തെ തുടര്‍ന്ന് കൃഷി പൂര്‍ണമായും അവസാനിപ്പിച്ച നിലയിലാണ്.