Phantom Pailey Arrested: വധശ്രമക്കേസിൽ ഫാന്റം പൈലി അറസ്റ്റിൽ
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലി എന്നുവിളിക്കുന്ന കുരയ്ക്കണ്ണി തിരുവമ്പാടി ഗുലാബ് മൻസിലിൽ ഷാജി (40)യെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. കുരയ്ക്കണ്ണി കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം പരുന്തൻവിളാകം വീട്ടിൽ തൗഫീഖിനെ(35) യാണ് ഫാന്റം പൈലിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചത്. ഇക്കഴിഞ്ഞ 22ന് വൈകുന്നേരം ആറരയോടെ കുരയ്ക്കണ്ണി ബ്യൂറോ മുക്കിലാണ് സംഭവം നടന്നത്. ബൈക്കിൽ മറ്റു സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഫാന്റം പൈലി വഴിയരികിൽ നിന്നിരുന്ന തന്നെ കണ്ടയുടനെ ചാടിയിറങ്ങി വെട്ടുകത്തികൊണ്ട് കഴുത്തിനെ ലക്ഷ്യമാക്കി വെട്ടുകയായിരുന്നു എന്നാണ് തൗഫീഖ് പൊലീസിന് മൊഴി നൽകിയത്. ആക്രമണത്തിൽ തൗഫീഖിന് വലതുകൈയിൽ വെട്ടേൽക്കുകയും കൈയെല്ലിന് ഒടിവും സംഭവിച്ചു. ഷാജിക്കൊപ്പമുണ്ടായിരുന്ന അരുവിക്കര ഇരുമ്പ മുതലത്ത് വീട്ടിൽ അനിൽകുമാറിനെ (48) സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരവധി കേസുകളിലെ പ്രതിയായ ഫാന്റം പൈലി കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു. കഴിഞ്ഞ മാസം 19നാണ് ജയിൽ നിന്നുമിറങ്ങിയത്. ഇയാൾക്ക് എതിരെ വീണ്ടും കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വർക്കല എസ്. എച്ച്. ഒ പ്രവീൺ ജെ.എസ് പറഞ്ഞു.