ഭാഗ്യക്കുറി ജേതാവിന്റെ മരണം ദുരൂഹം
സംസ്ഥാന സർക്കാരിന്റെ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച യുവാവിന്റെ മരണത്തിൽ ദുരൂഹത. സുഹൃത്തുക്കൾക്ക് വേണ്ടി നടത്തിയ മദ്യ സൽക്കാരത്തിനിടെ വീടിന്റെ മൺതിട്ടയിൽ താഴേക്ക് വീണാണ് മരണം. പാങ്ങോട് മതിര തൂറ്റിക്കൽ സജി വിലാസത്തിൽ സജീവ് ആണ് മരിച്ചത്. അതേസമയം മരണത്തിൽ ദുരൂഹതയുടെന്നാണ് ആരോപണം. കഴിഞ്ഞ മാസമാണ് സജീവിന് ലോട്ടറി അടിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലേക്കെത്തിയത്. തുടർന്ന് ഒന്നാം തീയതി രാത്രി ഒൻപതു മണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രൻ പിള്ളയുടെ വീട്ടിൽ ഇവർ ഒരുമിച്ചുകൂടി മദ്യ സൽക്കാരം നടത്തുകയായിരുന്നു. സൽക്കാരത്തിനിടെ വീടിന്റെ മുറ്റത്തു നിന്ന് ഒരു മീറ്റർ താഴ്ചയിലുള്ള റബ്ബർത്തോട്ടത്തിലേക്ക് വീണ സജീവിന് ശരീരം തളർച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടർന്ന് സുഹൃത്തുക്കൾ സജീവിന്റെ സഹോദരൻ സജിയെ വിവരമറിയിക്കുകയും ഇയാളെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.