കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ വിദഗ്ധ ഡോക്ടർമാർ എത്തി
കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ വിദഗ്ധ ഡോക്ടർമാർ എത്തി. സംസ്ഥാനത്തെ ആന പരിപാലന കേന്ദ്രങ്ങളിലെ ആനകളുടെ ആരോഗ്യത്തെക്കുറിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് വിദഗ്ധ സംഘം ആന പരിപാലന കേന്ദ്രത്തിൽ എത്തിയത്. ഡോക്ടർ അരുൺ സക്കറിയയുടെ നേത്യത്വത്തിലുള്ള സംഘമാണ് കാപ്പുകാട് എത്തിയത്. കേന്ദ്രത്തിലെ കുട്ടിയാനകളിൽ മനു എന്ന കുട്ടിയാനയുടെ ഇടത് കാൽ നിലത്ത് കുത്താൻ ബുദ്ധിമുട്ടായത് ആന പ്രേമികൾ പരാതിയായി ഉന്നയിച്ചിരുന്നു. നിലമ്പൂർ വനത്തിൽ നിന്ന് ലഭിച്ച ആറ് വയസ്സുള്ള ആനയാണിത്. വാതത്തിന്റെ ലക്ഷണങ്ങൾ ആനയ്ക്കുണ്ട്. വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ വേണ്ട ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് അരുൺ സക്കറിയ അറിയിച്ചു. മറ്റ് ആനകളുടെ ആരോഗ്യസ്ഥിതിയും പരിശോധിച്ചു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടക്കുകയാണ്.