നീലിമല പാതയിലെ കല്ല് പാകൽ പാതിവഴിയിൽ
ശബരിമലയിലെ നീലിമല പാതയിലെ കല്ല് പാകൽ പാതിവഴിയിൽ. ഉദ്ഘാടനം കഴിഞ്ഞ് നാലു മാസം പൂർത്തിയായിട്ടും ഇതുവരെ പാതയുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. തീർത്ഥാടന വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെടുന്നതായിരുന്നു ഈ കല്ല് പാകൽ. കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ വഴിയാണ് ശബരിമല നീലിമല പാതയിൽ വികസന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോഴും പദ്ധതി പാതിവഴിയിലാണ്. പലതവണ മന്ത്രിമാരും എംഎൽഎമാരും ഒക്കെ ശബരിമല സന്ദർശനത്തിന് വന്നിട്ടുണ്ടെങ്കിലും നീലിമല പാതയിലൂടെ അല്ല, മറിച്ച് സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഇവരെ പമ്പയിലേക്ക് എത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ നീലിമല പാതയുടെ അവസ്ഥ നേതാക്കൾ കണ്ടിട്ടില്ല. അപ്പാച്ചി മേടിന്റെ മധ്യഭാഗത്ത് നിർമ്മാണം എങ്ങും എത്തിയിട്ടില്ല. ശരംകുത്തി പാതയിലും നിർമ്മാണം പൂർത്തിയാകാനുണ്ട്. 12 കോടിയിലധികം രൂപ ചിലവഴിച്ചു കൊണ്ടാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനായി ഒന്നര വർഷം മുമ്പ് ദേവസ്വം ബോർഡ് കരാർ നൽകിയിരുന്നു. കോവിഡ് പ്രതിസന്ധി കാരണം നിർമ്മാണം നീണ്ടുപോയി എന്നാണ് അധികൃതർ പറയുന്നത്. നിർമ്മാണം പൂർത്തിയാക്കാതെയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ ശേഷം ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. തീർത്ഥാടകരുടെ തിരക്ക് മൂലമാണ് ഇപ്പോൾ ജോലികൾ നടക്കാത്തത് എന്നും പറയുന്നുണ്ട്. ദേവസ്വം അധികാരികളും ഇക്കാര്യത്തിൽ കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ല.