ശബരിമല റോപ്പ് വേ പ്രാരംഭ സർവേ പൂർത്തിയായി
ശബരിമലയിൽ റോപ്പ് വേ പ്രാരംഭ സർവേ പൂർത്തിയായി. ചരക്ക് നീക്കത്തിന് ഉപയോഗിച്ചിരുന്ന കഴുതയുടെ സേവനം അവസാനിപ്പിച്ചതോടെയാണ് ബദൽ സംവിധാനമായ റോപ്പ് വേയുടെ സർവേ നടപടികൾ കൂടുതൽ സജീവമായത്. ഈ മാസം 19 ന് ആണ് സർവ്വേ ആരംഭിച്ചത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്ക്നീക്കം അപകട രഹിതവും സുഗമവുമാക്കുന്നതിനും അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൽസ് സർവീസായി ഉപയോഗിക്കുന്നതിനുമായാണ് പമ്പ ഹിൽ ടോപ്പിൽ നിന്ന് മാളികപ്പുറം പോലീസ് ബാരക്കിന് സമീപം വരെ 2.8 കിലോമീറ്റർ ദൈർഘ്യമുള്ള റോപ് വേ നിർമ്മിക്കുന്നത്. അംബുലൻസ് സർവ്വീസ് കൂടി നടത്തേണ്ടതിനാൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നിർമ്മാണം നടത്തുക. പരമാവധി മരങ്ങൾ മുറിക്കുന്നത് ഒഴിവാക്കി 40 മീറ്റർ ഉയരത്തിൽ രണ്ട് സ്റ്റേഷനുകളുമുള്ള റോപ് വേ പൂർത്തിയാകാൻ, 150 കോടി രുപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.