മൂഴിയാർ പദ്ധതി ഓഫിസിനുള്ളിലെത്തി കാട്ടാന
മൂഴിയാർ പദ്ധതി ഓഫിസിനുള്ളിലെത്തി കാട്ടാന. ഗവി മേഖലയിലേക്കടക്കമുള്ള പാതയിൽ കഴിഞ്ഞ ഏതാനും നാളുകളായി ചുറ്റിയടിക്കുന്ന മൂവർ സംഘമാണ് ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ മൂഴിയാർ സർക്കിൾ ഓഫിസ് മുറ്റത്ത് വരെ എത്തിയത്. പുലർച്ചെ ഓഫിസിലേക്കുള്ള ഒരു വഴിയിൽ കൂടി കടന്ന് സർക്കിൾ ഓഫിസ് ഗേറ്റിലുള്ള ഗാർഡ് റൂമിലെ ക്രോസ് ബാറും കടന്ന് മൂഴിയാർ റോഡിലേക്കു കടന്നു പോകുകയായിരുന്നു കാട്ടാന. സർക്കിൾ ഓഫിസിനു മുൻപിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും കാട്ടാനയുടെ ദൃശ്യങ്ങൾ ലഭിച്ചു. കഴിഞ്ഞ കുറെ നാളുകളായി ഈ പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം ഉണ്ട്. ആദ്യം എത്തിയ ഒറ്റക്കൊമ്പൻ ഗാർഡ് റൂമിലെ ക്രോസ് ബാറിനു മുകളിലൂടെയാണ് റോഡിലേക്കു പോയത്. ഈ കാട്ടാനയുടെ വലതു വശത്ത് കൊമ്പില്ല. തൊട്ടു പിന്നാലെ മറ്റൊരു കൊമ്പൻ ക്രോസ് ബാറിന്റെ ഒരു വശത്തു കൂടി നടന്ന് റോഡിലേക്കു കടക്കുകയായിരുന്നു. ഗവിയിലേക്കുള്ള റോഡിലും അടുത്തിടെ കാട്ടാനകൾ ഒറ്റക്കും കൂട്ടമായും എത്താറുണ്ട്. ഇവ യാത്രക്കാരുടെ വാഹനങ്ങൾക്ക് നേരെ പലപ്പോഴും തിരിയുന്നുണ്ട്. അതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം അപകടം നേരിട്ട വനം വകുപ്പ് ജീവനക്കാർ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.