ആറാം വയസിൽ നേരിട്ട ദുരനുഭവത്തെ കുറിച്ച് ദിവ്യ. എസ്. അയ്യർ |divya. S. Iyer|
ആറാം വയസിൽ നേരിട്ട ദുരനുഭവത്തെ കുറിച്ച് മാധ്യമ പരിശീലന കളരിയിൽ തുറന്നു പറഞ്ഞ് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ. എസ്. അയ്യർ. ആറാം വയസിൽ ഉണ്ടായ ലൈംഗിക അതിക്രമത്തിൽ നിന്ന് രക്ഷപ്പെടുക ആയിരുന്നു എന്നാണ് കളക്ടർ പ്രസംഗത്തിനിടെ തുറന്ന് പറഞ്ഞത്. ഇന്നത്തെപ്പോലെ ബാഡ് ടച്ച് എന്താണെന്ന് അറിയാത്ത കാലത്താണ് അതു നടന്നത്. രണ്ടു പുരുഷന്മാർ ചേർന്ന് ഓമനിക്കുന്നതിനിടെ പന്തികേട് തോന്നി ഓടി രക്ഷപ്പെടുകയാണുണ്ടായത് എന്നും കളക്ടർ പറഞ്ഞു. അന്നത് എന്താണെന്ന് അറിയില്ലായിരുന്നു. ഇപ്പോഴത്തെ കുട്ടികൾക്ക് ബാഡ് ടച്ച് സംബന്ധിച്ച് ഒരു അവബോധം ഉണ്ടെന്നും അന്ന് തനിക്കത് ഇല്ലാതെ പോയതോർക്കാറുണ്ടെന്നും കലക്ടർ പറഞ്ഞു. അന്ന് ആ പ്രതിസന്ധി മറി കടക്കാൻ തന്നെ സഹായിച്ചത് മാതാപിതാക്കളാണ്. ആ പുരുഷന്മാരെ പിന്നീട് കണ്ടിട്ടില്ല. പക്ഷേ, അവരുടെ മുഖം മറന്നിട്ടില്ലെന്നും കലക്ടർ പറഞ്ഞു. കുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിച്ച് വരുന്ന കാലമാണ്. ചെറുപ്രായത്തിലുള്ള കുട്ടികൾക്ക് ഇതൊന്നും തിരിച്ചറിയാൻ കഴിയുന്നില്ല. ബാഡ് ടച്ച് എന്താണെന്ന് നമ്മുടെ കുട്ടികളെ നാം ബോധവൽക്കരിക്കണമെന്നും ദിവ്യ എസ്. അയ്യർ പറഞ്ഞു.