പ്രതിഷ്ഠാദിനത്തിൽ അയ്യപ്പ ദർശനം നടത്തി ആയിരങ്ങൾ
പ്രതിഷ്ഠാദിന പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രം അടച്ചു. പ്രതിഷ്ഠാദിനത്തിൽ ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ കളഭ കലശ എഴുന്നെള്ളിപ്പ്, ലക്ഷാർച്ചന എന്നിവ നടന്നു. രാത്രി ഹരിവരാസനം പാടി തിരുനട അടച്ചു. ഇനി മിഥുന മാസ പൂജകൾക്കായി ജൂൺ 15 ന് തുറക്കും. അതേസമയം കഴിഞ്ഞ മണ്ഡല വിളക്ക് കാലത്ത് ശബരിമലയിൽ ഏറെ വിവാദമായ അരവണ പ്രസാദത്തിലെ കീടനാശിനി പ്രശ്നത്തിൽ വീണ്ടും കോടതി ഇടപെടീൽ ഉണ്ടായി. അമിത കീടനാശിനി ഉണ്ടെന്ന് കണ്ടെത്തിയ ഏലയ്ക്ക ഉപയോഗിച്ച് തയ്യാറാക്കിയതെന്നതിന്റെ പേരിൽ മാറ്റി വച്ച അരവണയുടെ ഗുണ മേന്മ വീണ്ടും പരിശോധിക്കാൻ നിർദേശം നല്‍കിയതോടെയാണിത്. ആറര ലക്ഷത്തിലധികം അരവണയുടെ ടിന്നുകളാണ് ഇത്തരത്തിൽ മാറ്റി വച്ചിരുന്നത്. ഗുണനിലവാരം പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ അതോറിട്ടിയെ സുപ്രീംകോടതി നിയോഗിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി.