പട്ടാമ്പി നഗരസഭയിലെ വിവിധയിടങ്ങളിൽ ഒരാഴ്ചയായി കുടിവെള്ളമെത്തുന്നില്ല |water shortage
കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ള വിതരണം നിലച്ച പട്ടാമ്പി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കാലിക്കുടങ്ങളുമേന്തി പ്രതിപക്ഷ പാർട്ടി നേതാക്കളും കൗൺസിലർമാരും ചേർന്ന് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന ഏക കുടിവെള്ള സ്രോതസായ സമഗ്ര കുടിവെള്ള പദ്ധതിയുടെ മോട്ടോറുകൾ തകരാറിലായതിനെ തുടർന്നാണ് ഒരാഴ്ചയോളമായി കുടിവെള്ളം ലഭിക്കാതെ നഗരസഭാ പരിധിയിലെ ജനങ്ങൾ പൊറുതിമുട്ടുകയാണ്. ഈസ്റ്ററിനും വിഷുവിനും കുടിവെള്ളം വിതരണം ചെയ്യാത്ത നഗരസഭ ഇനി പെരുന്നാളടുത്തിട്ടും കുടിവെളള വിതരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല. മാസങ്ങൾക്കു മുമ്പ് തന്നെ കൗൺസിൽ യോഗങ്ങളിൽ കടുത്ത വേനലിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി കുടിവെള്ള പദ്ധതികളിലേക്ക് അധിക മോട്ടോറുകൾ കണ്ടെത്തണം എന്നത് യു.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് വരെ പുതിയ മോട്ടോറുകൾ വാങ്ങുന്നതിന് ആവശ്യമായ ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് മാത്രമല്ല ഒരു വർഷത്തിനുള്ളിൽ മൂന്നുലക്ഷം രൂപയോളം ചെലവഴിച്ച് വാങ്ങിയ മോട്ടോർ കത്തിയത് മാറ്റി ,പുതിയത് വാങ്ങാനോ പഴയ മോട്ടോർ സമയബന്ധിതമായി റിപ്പയർ ചെയ്ത് വാങ്ങാനോ കഴിയാത്തത് വലിയ വീഴ്ച തന്നെയാണ്. ഇരുപത്തിനാല് മണിക്കൂറിനകം കുടിവെളള വിതരണം ആരംഭിച്ചില്ലെങ്കിൽ നാളെ വീണ്ടും സമരം തുടരുമെന്നും നേതാക്കൾ അറിയിച്ചു.palakkadTimesXP MalayalamUpdated: 20 Apr 2023, 9:44 pm