റോട്ട്വീലര് നായ്ക്കളുടെ ആക്രമണത്തിൽ യുവാവിന് ചെവി നഷ്ടമായി
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
പാലക്കാട് ഷൊർണൂർ പരുത്തിപ്രയിൽ റോട്ട്വീലര് നായ്ക്കളുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കോഴിപ്പാറ സ്വദേശി മഹേഷിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നായ്ക്കളുടെ ആക്രമണത്തിൽ പാൽ വിതരണക്കാരനായ മഹേഷിൻ്റെ ചെവി പൂർണമായും അറ്റുപോയി. രണ്ട് റോട്ട്വീലര് നായ്ക്കളാണ് ആക്രമിച്ചത്. യുവാവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. അതിരാവിലെ ഫാമിലേക്ക് വരുന്നവഴിയാണ് വളർത്തുനായ്ക്കളുടെ ആക്രമണം ഉണ്ടായത്. എല്ലാ ദിവസവും ഫാമിൽനിന്നു പാലെടുത്തു കൊണ്ടുപോകുന്നത് മഹേഷാണ്. എസ്എൻ ട്രസ്റ്റ് സ്കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ വളർത്തുന്ന രണ്ട് റോട്ട്വീലര് നായ്ക്കൾ യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മഹേഷിന്റെ ശരീരമാകെ നായ്ക്കൾ കടിച്ചുകീറി. മേൽചുണ്ട് രണ്ടായി മുറിഞ്ഞു. ചെവി പൂർണമായും അറ്റുപോയിട്ടുണ്ട്. തുടർന്ന് ചെവി തുന്നി പിടിപ്പിക്കാനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു