പരിശോധയ്ക്കിടെ ഡ്രൈവർമാരും കുടുങ്ങിവഴിക്കടവിലെ ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥർ കുടുങ്ങി. മുൻകൂട്ടി അറിയിക്കാതെ നടന്ന പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 13,000 ത്തിലധികം രൂപയും കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സർക്കാരിനെ വെട്ടിച്ച് സ്വന്തം കീശ വീർപ്പിക്കുന്ന ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടിയത്. പരിശോധന നടക്കുന്നതിനിടയിൽ കൈക്കൂലിയുമായി എത്തിയ ഡ്രൈവർമാർ ചിലർ വിജിലൻസ് ഉദ്യോഗസ്ഥർക്ക് പണം കൈമാറിയതോടെ, സംഭവത്തിന്റെ ഗുരുതര സ്വഭാവം പുറത്തായി. കയ്യിലുള്ളതിനേക്കാൾ കൂടുതൽ പണം ഉണ്ടെന്ന് എഴുതിവെച്ചാണ് ഉദ്യോഗസ്ഥർ ഓഫീസിൽ പ്രവേശിക്കുന്നത്. ശേഷം കണക്കിൽ പെടാത്ത പണവുമായി തിരിച്ചിറങ്ങും. ഓഫീസ് രേഖകളിലൊന്നും പെടാത്ത പണം കവറുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് വിജിലൻസ് കണ്ടെത്തിയത്.