യുപിയിൽ നിന്ന് തോക്ക് എത്തിച്ച് കൊല.
എടവണ്ണ സ്വദേശി റിദാൻ ബാസിലെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കേസിലെ മുഖ്യപ്രതി ഷാനിന് തോക്ക് എത്തിച്ച് നൽകിയ യുപി സ്വദേശി കുർഷിദ് ആലമാണ് അറസ്റ്റിലായത്. ബഹ്റിനിൽ നിന്നും സൗദിയിലേക്ക് ഷാന്‍ വേണ്ടി മദ്യം കടത്തിയതിന് 2021 ൽ കുർഷിദ് ആലം പിടിക്കപ്പെട്ടിരുന്നു. ഈ കേസിൽ കുർഷിദും ഷാനും 6 മാസം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് രണ്ടു പേരേയും സൗദിയിൽ നിന്നും നാടുകടത്തി. തുടർന്ന് നാട്ടിൽ എത്തിയ റിദാനെ കൊല്ലാൻ പദ്ധതിയിട്ട ഷാൻ കഴിഞ്ഞ മാർച്ചിൽ വീണ്ടും കുർഷിദുമായി ബന്ധപ്പെടുകയും താൻ നാട്ടിൽ സ്വർണ്ണത്തിൻ്റെ ബിസിനസ് നടത്തുന്നുണ്ടെന്നും അതിൻ്റെ സുരക്ഷക്കായി ഒരു തോക്കു വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് മാർച്ച് മാസം അവസാനം ഹാപ്പൂരിലെത്തിയ പ്രതി ഷാന്‍ ഒരു ലക്ഷത്തി പതിനായിരം രൂപക്ക് കുർഷീദ് തോക്ക് സംഘടിപ്പിച്ചു നൽകുകയായിരുന്നു. തോക്കുമായി നാട്ടിലെത്തിയ ഷാൻ യൂട്യൂബിൽ നോക്കി തോക്കിൻ്റെ പ്രവർത്തനങ്ങൾ പഠിച്ചു. തുടർന്ന് ഷാൻ്റെ നിർമ്മാണത്തിലുള്ള വീട്ടിൽ വെച്ച് തോക്കുപയോഗിക്കാൻ പരിശീലനം നടത്തുകയും ചെയ്തിരുന്നു. ഈ തോക്ക് ഉപയോഗിച്ചാണ് പിന്നീട് കേസിലെ മുഖ്യപ്രതി ഷാൻ റിദാൻ ബാസിലിനെ കൊലപ്പെടുത്തിയത്. അതിനുശേഷം തോക്ക് വീട്ടിലെ വിറക്പുരയിൽ സൂക്ഷിച്ചിരുന്നു. ഇത് പിന്നീട് അന്വേഷണസംഘം പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയിരുന്നു.malappuramTimesXP MalayalamUpdated: 2 May 2023, 10:05 pm