Nipah Virus പനി മരണം; കോഴിക്കോട് ആരോഗ്യ ജാഗ്രത
1028 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകോഴിക്കോട് നിപ മരണം സംശയിക്കപ്പെട്ടതോടെ ജില്ലയിലെ വടകര താലൂക്കിലെ മൂന്ന് പഞ്ചായത്തുകൾ ജാഗ്രതയിൽ. മരുതോങ്കര, ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളിലാണ് രോഗികളുടെ സമ്പർക്കമുൾപ്പെടെയുള്ള കാര്യങ്ങൾ ആരോഗ്യ പ്രവർത്തകർ പരിശോധിക്കുന്നത്. ഈ സ്ഥലങ്ങളിലെ അംഗൻവാടി, സ്കൂളുകൾ എന്നിവയ്ക്ക് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 30 ന് മരുതോങ്കരയിലും ആയഞ്ചേരിയിലെയും പനി മരണങ്ങളാണ് നിപയാണോയെന്ന് സംശയിക്കപ്പെടുന്നത്. മരുതോങ്കരയിലെ കള്ളാടും ആയഞ്ചേരിയിലെ മംഗലാടുമാണ് പനി ബാധിച്ച് മരിച്ചവരുടെ സ്വദേശം. മരുതോങ്കരയിലെ രോഗിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് സഹായിച്ചതാണ് മംഗലാട് സ്വദേശിക്ക് രോഗം വരാനിടയാക്കിയതെന്നാണ് വിവരം. മരുതോങ്കര സ്വദേശിയുടെ ബന്ധുവാണ് തിരുവള്ളൂർ സ്വദേശി. ഇയാളുടെ സ്രവ സാമ്പിളും മറ്റുള്ളവരുടെതിനൊപ്പം പുണെയിലേക്ക് അയച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളായ കുട്ടികളടക്കം സമ്പർക്കമുള്ളവരോട് ആരോഗ്യ വകുപ്പ് ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മരണം ഉണ്ടായ വീടുകളിൽ സമീപ പഞ്ചായത്തുകളിലെ നിരവധി പേർ സന്ദർശിച്ചതായി വിവരം ഉണ്ട്. ഈ കാര്യം പരിശോധിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പനിയോ മറ്റോ ഉണ്ടെങ്കിൽ അധികൃതരെ ബന്ധപ്പെടണമെന്ന് തദ്ദേശ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു. വിവിധ പഞ്ചായത്തുകളിൽ വിഷയം ചർച്ച ചെയ്യാൻ എം എൽ എ മാരുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്.