പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഘം ഉപയോഗിച്ച കാർ കണ്ടെത്തി
താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഘം ഉപയോഗിച്ച കാർ കണ്ടെത്തി. കാസർകോട് ഉള്ള വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെർക്കളയിലെ ഒരു കാർ ഷോറൂമിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ആളുകൾ ഉപയോഗിച്ച കാർ ഇതാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത് ഈ കാർ ആണോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം കാർ കണ്ടെത്തിയതോടെ സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. കാർ വാടകക്ക് നൽകിയ മേൽപ്പറമ്പ് സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. പരപ്പൻപൊയിൽ സ്വദേശി ഷാഫിയെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയത്. ഭാര്യയുടെ വീടിനു മുന്നിൽ വച്ചാണ് വ്യവസായിയെയും ഭാര്യ സെനിയയെയും തട്ടിക്കൊണ്ടു പോയത്. പിന്നീട് ഭാര്യയെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. അക്രമികൾ മുഖം മറച്ചിരുന്നു എന്നാണ് സെനിയ നൽകിയ മൊഴി. വിദേശത്ത് നടന്ന പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് വിവരം. ഷാഫിയുടെ ഫോൺ പിന്നീട് കരിപ്പൂരിൽ നിന്നു കണ്ടെത്തിയിരുന്നു. ഷാഫിയുമായി താമരശേരിയിൽ നിന്ന് പുറപ്പെട്ട് കരിപ്പൂരിൽ ഫോണെത്തിച്ച ശേഷം സംഘം കാസർകോട്ടു പോയെന്നാണ് ഇപ്പോഴത്തെ നിഗമനം. പിടിയിലായ യുവാവിനെ അന്വേഷണസംഘം ചോദ്യം ചെയ്തു വരികയാണ്.kasaragodTimesXP MalayalamUpdated: 12 Apr 2023, 11:27 pm