Chandera Muchilot Bhagavathi Temple: ചന്തേര മുച്ചിലോട്ട് ക്ഷേത്രത്തിൽ പെരുങ്കളിയാട്ടം; ഒരുക്കങ്ങൾ പൂർത്തിയായി
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
22 വര്‍ഷങ്ങൾക്കുശേഷം ചന്തേര ശ്രീ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തില്‍ ഭഗവതിയുടെ തിരുമുടി ഉയരുന്നു. അടുത്ത വർഷം ഫെബ്രുവരി 8 മുതല്‍ 11 വരെയാണ് പെരുങ്കളിയാട്ട മഹോത്സവം നടക്കുക. പെരുങ്കളിയാട്ടം നടക്കുന്ന ദിവസങ്ങളില്‍ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തു നിന്നുമായി അഞ്ച് ലക്ഷത്തോളം ഭക്തജനങ്ങള്‍ എത്തുമെന്നാണ് കമ്മറ്റിക്കാർ പ്രതീക്ഷിക്കുന്നത്. ഇത്രയും ദിവസം അന്നദാനവും ഒരുക്കും. ഒരുകോടിയോളം രൂപയാണ് ഉച്ചയ്ക്കും രാത്രിയിലുമായി നടക്കുന്ന അന്നദാനത്തിനായി നീക്കി വെക്കുന്നതെന്ന് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ചന്തേര മുച്ചിലോട്ട് ക്ഷേത്രത്തില്‍ അവസാനമായി പെരുങ്കളിയാട്ടം നടന്നത്. മുച്ചിലോട്ടു ഭഗവതിക്ക് പുറമെ കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര് കാളി, പുലിയൂര് കണ്ണന് ദൈവം, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി, കുണ്ടോര്‍ ചാമുണ്ഡി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തികള്‍. ഈ മാസം16ന് നടക്കുന്ന ഉദയാസ്തമയ ചടങ്ങിനുശേഷം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ മറ്റ് ചടങ്ങുകള്‍ക്ക് തീയതി കാണും. ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ചാണ് കളിയാട്ടം നടത്തുക. ദേശീയപാത കാലിക്കടവില്‍ നിന്ന് തൃക്കരിപ്പൂര്‍ റോഡിലൂടെ രണ്ട് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ചന്തേര മുച്ചിലോട്ട് സന്നിധിയിലെത്താം. ക്ഷേത്രം ഉള്‍പ്പെടുന്ന ആറേക്കര്‍ പതിനെട്ട് സെന്റ് പറമ്പ്, പടിപ്പുരകള്‍, ചുറ്റുമതിലിനോട് കൂടിയ ചെമ്പടിച്ച മുച്ചിലോട്, പ്രത്യേക മതിലിനാല്‍ ഭദ്രമാക്കപ്പെട്ട പള്ളിയറ, പുതുതായി പണിത മതിലിനാല്‍ സംരക്ഷിതമായ വിശാലമായ ക്ഷേത്രക്കുളം, ക്ഷേത്രത്തിന് ഇരുവശങ്ങളിലും കല്ത്തറകളോടുകൂടിയ പന്തലിച്ചുനില്ക്കുന്ന ആല്, അരയാല്‍, റോഡരികില്‍ കമാനത്തോടുകൂടി തീര്‍ത്ത കവാടം, റോഡിന് അഭിമുഖമായി അതിര്‍ത്തിയില്‍ പുതുതായി പണിത കല്മതില്, പുതുക്കിപ്പണിത ക്ഷേത്രഭണ്ഡാരപ്പുര, എന്നിവയ്ക്ക് പുറമെ പെരുങ്കളിയാട്ട ആഘോഷങ്ങളുടെ ഉപയോഗത്തിനായി നീക്കിവയ്ക്കപ്പെട്ട ബാക്കി സ്ഥലവും ജലസേചന സൗകര്യങ്ങളുമായി സമ്പുഷ്ടമാണ് ചന്തേര മുച്ചിലോട്ട് ഭഗവതീക്ഷേത്രം. നൂറ്റൊന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ക്ഷേത്രം സ്ഥാപിതമായതെന്നാണ് വിശ്വാസം. ആദിമുച്ചിലോടായ കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍നിന്ന് പന്തന്കുളങ്ങര വാണിയന്റെ കൂടെയാണ് ദേവീചൈതന്യം ചന്തേരയിലേക്ക് എത്തിയതെന്നാണ് വിശ്വാസം. 27 അംഗ ഭരണസമിതിയിലാണ് ക്ഷേത്രത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത്. മൂന്ന് മാസത്തിലൊരിക്കല്‍ സമ്മേളിക്കുന്ന അഞ്ച് അംഗങ്ങളുള്ള ഓഡിറ്റ് ഇന്സ്പെക്ഷന് കമ്മിറ്റിയാണ് ക്ഷേത്രത്തിന്റെ മുഴുവന്‍ വരവ് ചെലവ് കണക്കുകളും മറ്റ് പ്രവര്‍ത്തനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. രണ്ട് വര്‍ഷത്തെ അധികാരപരിധിയുള്ള കമ്മിറ്റികളെ ക്ഷേത്രജനറല് ബോഡി തെരഞ്ഞെടുക്കും. പെരുങ്കളിയാട്ടത്തിന് പുറമെ പൂരം, പുത്തരി, ചൊവ്വ വിളക്ക്, വടക്കന്‍ വാതുക്കല്, ഉദയാസ്തമയം എന്നിവ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളായി നടത്താറുണ്ട്.