ഒരു കുടുംബത്തിന്റെ ഏക ജീവിതമാർഗം!
1020 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഒരു ഹോബിക്ക് വേണ്ടി കരകൗശല രംഗത്തേക്ക് ഇറങ്ങുന്നവർ ഏറെയാണ്. എന്നാൽ ഇവിടെ ഒരു കുടുംബത്തിന്റെ ഏക വരുമാന മാർഗം എന്ന് പറയുന്നത് ചിരട്ടയിൽ നിർമ്മിക്കുന്ന കരകൗശല ഉൽപ്പന്നങ്ങൾ ആണ്. മൂകനും ബധിരനുമായ അപ്പുവാണ് കുടുംബത്തിനായി ചിരട്ടയിൽ വ്യത്യസ്ത ശില്പങ്ങൾ തീർക്കുന്നത്. കാസർകോട് ബങ്കളം സ്വദേശിയ അപ്പു തന്റെ മൂത്ത സഹോദരനും വൃക്ക രോഗിയുമായ രഞ്ചിത്തിന്റെ ചികിത്സകാവശ്യമായ പണം കണ്ടെത്തുന്നത് ഇതിലൂടെയാണ്. കാസർകോട് മാർത്തോമ ബധിര വിദ്യാലയത്തിൽ രണ്ടാം ക്ലാസുവരെ പഠിച്ചെങ്കിലും കുടുംബത്തിലെ ദാരിദ്ര്യവും സഹോദരന്റെ അസുഖവും കാരണം പഠനം തുടരാനായില്ല. അങ്ങനെ വീട്ടിൽ വെറുതെ ഇരിക്കുമ്പോഴാണ് ഒരു കൗതുകത്തിനു കരകൗശല നിർമ്മാണം ആരംഭിച്ചതെന്ന് പിതാവ് ദാമോദരൻ പറയുന്നു. അതേസമയം ചിരട്ടയിൽ അപ്പു പണിത നിലവിളക്കും മണിയും വിവിധ തരം പാത്രങ്ങളും ആരെയും വിസ്മയിപ്പിക്കും. ചിരട്ട തവി, സ്പൂൺ എന്നിവ ആവശ്യാനുസരണം നിർമിച്ച് നൽകുന്നുമുണ്ട്. കോവിഡ് കാലത്താണ് അപ്പു ഏറ്റവും കൂടുതൽ ചിരട്ട ശില്പങ്ങൾ നിർമ്മിച്ചത്. കൂലി തൊഴിലാളികളായ മാതാപിതാക്കൾക്ക് തൊഴിലെടുക്കാൻ കഴിയാതായതോടെ സഹോദരന് ചികിത്സ മുടങ്ങിയിരുന്നു. ഇതേ തുടർന്നാണ് കരകൗശല നിർമ്മാണം വരുമാന മാർഗമായി അപ്പുവിനു വഴി തുറന്നത്.