ജനനായകന്റെ വിയോഗത്തിൽ സങ്കടക്കടലായി കണ്ണൂരും
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ നേതാവും ജനകീയ മുഖ്യമന്ത്രിയും ജനങ്ങളുടെ പ്രിയ നേതാവുമായ ഉമ്മൻ ചാണ്ടിക്ക് കണ്ണൂരിലും അശ്രുപൂജ. കണ്ണൂർ ജില്ലയുമായി അഭേദ്യമായ ബന്ധം പുലർത്തിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയായ വേളയിൽ കണ്ണൂർ വിമാന താവളം സാക്ഷാത്കരിക്കാൻ അദ്ദേഹം കൈയ് മെയ് മറന്ന് പ്രവർത്തിച്ചു. കണ്ണൂർ ജില്ലയിലെ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും പേരെടുത്തു വിളിച്ചു സംസാരിക്കാനുളള അടുപ്പം അദ്ദേഹം കാണിച്ചിരുന്നു. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ തന്റെ അതീവ വിശ്വസ്തനായ കെ.സി ജോസഫിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതും ഉമ്മൻ ചാണ്ടിയുടെ ദീർഘവീക്ഷണമായിരുന്നു. ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കോൺഗ്രസ് പ്രവർത്തകർ മൗനജാഥയും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. സംസ്കാര ചടങ്ങുകൾക്കു ശേഷം സർവകക്ഷി പൊതുയോഗങ്ങൾ നടക്കും. മുൻ മുഖ്യമന്ത്രി കെ. കരുണാകരന് ശേഷം കണ്ണുരിനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു നേതാവില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അണപൊട്ടി ഒഴുകിയ ജനവികാരം തെളിയിക്കുന്നത്.