കോലത്തിരിയുടെ മണ്ണിൽ ഇനി പെരുങ്കളിയാട്ട ദിനങ്ങൾ
കോലത്തിരിയുടെ മണ്ണിൽ ഇനി പെരുങ്കളിയാട്ട ദിനങ്ങൾ. മൂപ്പതൈവർ കളിയാടി അനുഗ്രഹിക്കുന്ന പെരുങ്കളിയാട്ടം വളപട്ടണം പുഴയ്ക്ക് തെക്ക് അപൂർവ്വമാണ്. ഇതിനു മുൻപ്പ് 1977-ൽ ചിറക്കൽ ചാമുണ്ഡി കോട്ടത്ത് നടന്ന പെരുങ്കളിയാട്ടമാണ് പഴമക്കാരുടെ ഓർമയിലുളളത്. ഇന്നിപ്പോൾ വീണ്ടും പെരുങ്കളിയാട്ടം നടക്കുകയാണ്. ചിറക്കൽ കോവിലകം ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിന് ഒരുങ്ങി കഴിഞ്ഞു. ഏപ്രിൽ അഞ്ചു മുതൽ ഒൻപതുവരെയാണ് കളിയാട്ടചടങ്ങുകൾ നടക്കുന്നത്. ദിവസവും തോറ്റം പാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ പുലർച്ചെ മുതൽ ഇടവേളകളില്ലാതെ തെയ്യക്കോലങ്ങൾ കെട്ടിയാടും. കളരിവാതുക്കൽ ഭഗവതി, മാടായിക്കാവിൽ ഭഗവതി, പുലിച്ചാമുണ്ഡി, തീചാമുണ്ഡി, തായ്പരദേവത, തുടങ്ങിയ തെയ്യമൂർത്തികളാണ് ചിറക്കൽ ചിറയ്ക്കു സമീപത്തെ ചാമുണ്ഡി കോട്ടത്തിന്റെ അങ്കണത്തിൽ കളിയാടി തിമിർക്കുക. നാൽപതോളം തെയ്യങ്ങളാണ് നിറഞ്ഞാടുക. പെരുങ്കളിയാട്ടത്തിനോടനുബന്ധിച്ചു പളളിയറ സങ്കൽപ്പത്തിൽ തെയ്യങ്ങൾക്കായുളള പത്തുപതികളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ശ്രീകോവിലിലേക്കുളള സോപാനപടിയിൽ പിച്ചള സ്ഥാപിക്കുന്ന പ്രവൃത്തികളും പൂർത്തിയായി. ഓരോപതിയിലേക്കും പെരുന്തച്ഛൻ പ്ലാവിൽ പീഠങ്ങൾ എത്തിച്ചുകഴിഞ്ഞു. പ്രതിദിനം അരലക്ഷം പേർക്ക് അന്നമൂട്ടാനുളള ഭക്ഷണ ശാല ചാമുണ്ഡികോട്ടത്തിന് സമീപമുളള വയലിലാണ് ഒരുക്കിയിട്ടുളളത്.kannurTimesXP MalayalamUpdated: 31 Mar 2023, 8:30 pm