Coconut Shell Craft: പാഴ്ചിരട്ടയിൽ നിന്ന് ശില്പങ്ങൾ വിരിയിക്കുന്ന കുഞ്ഞ് കേശവനെ പരിചയപ്പെടാം
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ചിരട്ടയിൽ ശില്പങ്ങൾ വിരിയിച്ച് ശ്രദ്ധ നേടുകയാണ് കട്ടപ്പന സ്വദേശി കുഞ്ഞ് കേശവൻ. മൂന്നുവർഷം കൊണ്ട് 200 ഓളം ശില്പങ്ങളാണ് ഇദ്ദേഹം നിർമ്മിച്ചിരിക്കുന്നത്. പാഴ്ചിരട്ടയിൽ നിന്ന് മീൻ മുതൽ ആന, മയിൽ, ഒട്ടകം മുതൽ ഹിറ്റാച്ചി തുടങ്ങി കുഞ്ഞ് കേശവന്റെ കൈ തൊട്ടാൽ വിരിയുന്ന ശില്പങ്ങൾ ഇങ്ങനെ എണ്ണമറ്റതാണ്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ വീട്ടിലിരിപ്പിന്റെ വിരസതയിലാണ് കുഞ്ഞ് കേശവന്റെ ശില്പകലയ്ക്ക് തുടക്കമാകുന്നത്. ആദ്യമൊരു കുരിശു നിർമിച്ചായിരുന്നു തുടക്കം. പിന്നെ മെഴുകുതിരികൾ, ഡ്രം, സൈഡ് ഡ്രം, കിളികൾ, പൂക്കൾ, മീനുകൾ, ബൈക്ക്, സ്കൂട്ടർ, കാർ, ഹിറ്റാച്ചി ഇങ്ങനെ പോകുന്നു കേശവന്റെ നിർമാണങ്ങൾ. ചിരട്ട കൊണ്ടുള്ള പലതരം പൂക്കളാണ് കൂടുതലായും നിർമിച്ചിരിക്കുന്നത്. കൂടാതെ കുരിശുപള്ളി, അമ്പലം, മോസ്ക് എന്നിവയും നിർമിച്ചിട്ടുണ്ട്. കാറിന്റെ ഉൾപ്പെടെയുള്ള മാതൃകകളിൽ അകത്തുള്ള ഉപകരണങ്ങളടക്കമാണ് നിർമിക്കുക. ചെറുപ്പകാലം മുതൽ കേശവന് ശില്പകലയിൽ മോഹം ഉദിച്ചിരുന്നു. തുടർന്ന് ഇടുക്കി ഡാം പദ്ധതിയുടെ നിർമ്മാണ സമയത്ത് പങ്കെടുത്തു. ഇടുക്കി ആർച്ച്, ചെറുതോണി, കുളമാവ്, അഞ്ചുരുളി ടണൽ നിർമ്മാണത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഓരോ ജീവിത പ്രാരാബ്ദ്ധത്തിൽപ്പെട്ട് ഉള്ളിലെ ശില്പകല മോഹം മാറ്റി വെച്ച് ജീവിക്കുകയായിരുന്നു. ഓരോ തവണ തൃശൂരിലും കട്ടപ്പനയിലും നടക്കുന്ന വിപണന മേളയിൽ പങ്കെടുത്തതല്ലാതെ വില്പനയ്ക്കായി ശ്രമിച്ചിട്ടില്ല. തന്റെ അധ്വാനത്തിന് മാന്യമായ വില ലഭിച്ചാൽ ഇവ വിൽക്കാൻ ഈ കലാകാരൻ തയ്യാറാണ്. രമണിയാണ് കുഞ്ഞ് കേശവന്റെ ഭാര്യ. മകൻ അജിത്, മരുമകൾ ഷിനോ കൊച്ചുമക്കളായ അനുഷ്ക, അഫ്രിൻ എന്നിവരാണ് കുടുംബാംഗങ്ങൾ.