വീട് നിർമാണത്തിന് മറവിൽ കുന്നിടിച്ച് മണ്ണ് ഖനനം
1028 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവീട് നിർമാണത്തിന് മറവിൽ കുന്നിടിച്ച് നിരത്തി മണ്ണ് ഖനനം. വീട് നിർമാണത്തിനായി മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് നൽകിയ അനുമതിയുടെ മറവിൽ ആണ് നിയമലംഘനം നടക്കുന്നത്. ഖനനം നടത്തിയ ആൾക്കെതിരെ വൻ തുക പിഴ ചുമത്തി. തൊടുപുഴയ്ക്കടുത്ത് കോടിക്കുളം സ്വദേശി ജോസ് ജേക്കബിനാണ് 16,01,360 രൂപ പിഴ ചുമത്താൻ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് നോട്ടീസ് നൽകിയത്. അനുവദനീയമായതിലും കൂടുതൽ അളവ് മണ്ണ് നീക്കം ചെയ്തതിന് സംസ്ഥാനത്ത് തന്നെ ജിയോളജി വകുപ്പ് ചുമത്തിയ ഉയർന്ന പിഴത്തുകയാണ് ഇത്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി മണ്ണ് ഖനനം നടക്കുന്നുണ്ടെന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മണ്ണെടുക്കുന്ന സ്ഥലത്ത് നിന്ന് ജെ.സി.ബിയും ടിപ്പറും ഉൾപ്പടെ പിടികൂടുകയായിരുന്നു. ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് ജോസ് ജേക്കബിന് വലിയ ഒരു തുക പിഴ ചുമത്താൻ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് നോട്ടീസ് നൽകിയത്. മണ്ണ് പുറത്ത് വിൽപന നടത്തിയതായും ഖനനം ചെയ്ത മണ്ണുപയോഗിച്ച് വയൽ നികത്തിയതായും പരിശോധനയിൽ വ്യക്തമായി. അനുമതി നൽകിയതിലും അധികം മണ്ണ് സ്ഥലത്ത് നിന്നും നീക്കം ചെയ്തത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. അനുവദിച്ചതിലധികം മണ്ണ് നിയമവിരുദ്ധമായി നീക്കം ചെയ്തതിനാൽ സർക്കാരിന് ഈ ഇനത്തിൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടായതായും പരിശോധനയിൽ കണ്ടെത്തി. തൊടുപുഴ ഡിവൈ.എസ്.പി നൽകിയ റിപ്പോർട്ടിൻമേലാണ് നടപടി.