ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളുമായി തെളിവെടുപ്പ് നടത്തി
1012 views
ആലപ്പുഴ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചിന്നക്കനാൽ പോലീസിനെ ആക്രമിച്ച സംഭവത്തിലും കായംകുളത്തെ മീറ്റർ പലിശ ഇടപാട് കേസിലും പ്രതികളായവരെ കായംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിലാണ് കായംകുളം പോലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. കായംകുളം മുക്കടയിലെ ഹോട്ടൽ വ്യാപാരിയെയാണ് പ്രതികൾ തട്ടിക്കൊണ്ടു പോയി പണം പിടിച്ചു പറിച്ചത്. മുക്കടയിൽ കാട്ടൂസ് കിച്ചൺ എന്ന ഹോട്ടൽ നടത്തുന്ന വ്യാപാരിയെ തട്ടിക്കൊണ്ടു പോയി 24000 രൂപ പിടിച്ചു പറിച്ചെടുത്തെന്നാണ് കേസ്. ഫിറോസ് ഖാൻ, സജീർ, സെമീർ ബാബു, മുഹമ്മദ് മുനീർ, കൊച്ചു മോൻ എന്നിവരാണ് കേസിലെ പ്രതികൾ. മുക്കടയിലെ ഹോട്ടൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായ ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ ഉത്തരവ് പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഇടുക്കി ചിന്നക്കനാലിൽവെച്ച് പ്രതികൾ അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതും കായംകുളം പോലീസ് സ്റ്റേഷനിലെ ദീപക് എന്ന പോലീസുകാരനെ മാരകമായി പരിക്കേൽപ്പിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതും. ഈ സംഭവത്തിൽ പ്രതികൾക്കെതിരെ ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.