Kannur Squad and Kerala Police: കേരള പൊലീസിന് അഭിമാനമായി മാറിയ 'കണ്ണൂർ സ്ക്വാഡിന് ' പിന്നിലെ അറിയാക്കഥകൾമമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കേരള പോലീസിനെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഒരു കേസന്വേഷണത്തിന്റെ ചുരുളഴിക്കുന്നതാണ് സിനിമയുടെ പ്രമേയം. എന്നാൽ ആരാണ് കണ്ണൂർ സ്ക്വാഡ്, ഈ സ്ക്വാഡ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടോ? എന്താണ് ഇവർ ചെയ്യുന്നത് തുടങ്ങിയ ചർച്ചകളും സജീവമാണ്. കണ്ണൂർ സ്ക്വാഡ് സിനിമ സംവിധാനം ചെയ്ത റോബി വർഗീസും, സിനിമയുടെ കഥയെഴുതിയ റോണി ഡേവിഡ് ര്ജും സഹോദരങ്ങളാണ്. ഇവരുടെ പിതാവ് സി ടി രാജൻ 1989 ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ മഹായാനം എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ്. ഇതുകൂടാതെ ചിത്രത്തിന്റെ എഴുത്തുകാരിൽ രണ്ടാമത്തെയാൾ മുഹമ്മദ് ഷാഫിയാണ്. ഷാഫിയുടെ പിതാവ് പോലീസ് ഉദ്യോഗസ്ഥനാണ് എന്നതും പ്രത്യേകതയാണ്. അച്ഛൻ പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിലെ നായകനെ തന്റെ ആദ്യ സിനിമയുടെ നായകനായി അവതരിപ്പിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് റോണി. ലോകമെമ്പാടുമുള്ള സേനകൾക്ക് സേനയുടെ ഉള്ളിൽ തന്നെ ചില മേഖലകളിൽ പ്രത്യേക വൈദഗ്ധ്യമുള്ളവരുടെ ഒരു സംഘമുണ്ടാകും. മറ്റുള്ളവരെക്കാൾ കൂടുതൽ പരിശീലനങ്ങൾ നൽകി സേനക്കുള്ളിലെ തന്നെ ഒരു സ്പെഷ്യൽ ടീമായി ഇക്കൂട്ടരെ നിലനിർത്തും. ഇത് പ്രത്യേക പേരിലറിയപ്പെടുന്ന സേനയുടെ തന്നെ വിഭാഗങ്ങളായിരിക്കും. ഇതുകൂടാതെ ഒരു കേസന്വേഷണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന സ്ക്വാഡുകളുമുണ്ട്. കേരള പൊലീസിന് അഭിമാനമായി മാറിയ അത്തരമൊരു സ്ക്വാഡാണ് കണ്ണൂർ സ്ക്വാഡ് എന്നറിയപ്പെട്ട ഇൻവെസ്റ്റിഗേഷൻ ടീം. ലോക്കൽ പോലീസ് അന്വേഷിച്ച് വഴിമുട്ടിപ്പോയ നിരവധി കേസുകളും, അഴിയാകുരുക്കുകളും തെളിയിച്ച് പോലീസിന്റെ അഭിമാനമായി മാറിയ സംഘമാണ് കണ്ണൂർ സ്ക്വാഡ്. നിലവിൽ സിനിമയുടെ പശ്ചാത്തലമാക്കിയിരിക്കുന്നത് ഈ സംഘം തെളിയിച്ച രണ്ടു കേസുകളാണ്. ഇത് കൂടാതെ പോലീസിനെ വട്ടംകറക്കിയ പല കേസുകളും കണ്ണൂർ സ്ക്വാഡ് അന്വേഷിച്ച് തെളിയിച്ചിട്ടുണ്ട്. പലതിനും പ്രത്യേകം പദ്ധതികളും, വേഷം മാറി അന്വേഷണവും ഒക്കെയാണ് ഈ ടീമിന്റെ പ്രത്യേകത. സ്ഥിരമായി ഒരു മൊബൈൽ നമ്പർ സൂക്ഷിക്കാത്ത, അപരിചതരായ പോലീസ് ഉദ്യോഗസ്ഥരോട് പോലും കേസുകളുടെ വിശദാംശങ്ങൾ പങ്കുവെക്കാത്ത, രഹസ്യസ്വഭാവത്തിൽ പ്രവർത്തിക്കുന്ന രീതിയാണ് സിനിമയുടെ പ്രമേയമാക്കിയ അന്വേഷണത്തിന് ഉപയോഗിച്ചത്. ഒൻപത് പേരടങ്ങുന്ന സംഘം തൃക്കരിപ്പൂരിലെ വ്യവസായിയുടെ കൊലപാതകം അന്വേഷിക്കുന്നതാണ് യഥാർത്ഥ സംഭവം. അന്നത്തെ കണ്ണൂർ സ്ക്വാഡ് ഇന്നും സേനയിൽ ആക്റ്റീവാണ് എന്ന് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നു.