Kerala Dubai Passenger Ship: പ്രവാസികൾക്ക് കൈത്താങ്ങാവാൻ കേരള സർക്കാർ
1052 views
പ്രവാസികൾ പലപ്പോഴും നേരിടുന്ന വെല്ലുവിളിയാണ് വിമാന ടിക്കറ്റ് നിരക്ക്. ആഘോഷ ദിവസങ്ങളിൽ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമായി ഉയർത്തുമ്പോൾ മിക്ക പ്രവാസികളും നാട്ടിലേക്ക് പോകാം എന്ന ആഗ്രഹം ഉപേക്ഷിക്കും. എന്നാൽ പ്രവാസികളുടെ ഈ ദുരിതം അകറ്റുന്നതിനായി കേരളത്തിന്റെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മുന്നോട്ട് വെച്ച ആശയമാണ് ദുബായ്-കൊച്ചി-ബേപ്പൂര്‍ യാത്രാക്കപ്പല്‍. അധിക ടിക്കറ്റ് ചാർജ് പ്രവാസികൾക്ക് സാമ്പത്തിക പ്രതിസന്ധിയാകുന്നു എന്ന് വ്യക്തമായതോടെയാണ് പാസഞ്ചർ ഷിപ്പ് സർവീസിനെക്കുറിച്ച് ചിന്തിക്കാൻ കേരള സർക്കാരിനെ പ്രേരിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, 1,250 യാത്രക്കാരെ വഹിക്കാനും ഓരോ യാത്രക്കാരുടേയും 200 കിലോഗ്രാം ലഗേജ് വരെ കൊണ്ടുവരാനും കഴിയുന്ന തരത്തിലായിരിക്കും പാസഞ്ചർ കപ്പൽ രൂപകൽപ്പന ചെയ്യുന്നത്. 442 ദിർഹം അതായത് ഏകദേശം 10,000 മുതൽ 12,000 രൂപ വരെയാണ് ടിക്കറ്റ് ചാർജ് ആയി ഈടാക്കുക. ഇത് പലർക്കും ആകർഷകവും, അനുയോജ്യമായതുമായ ഓപ്ഷനായിരിക്കും. എന്നാൽ, പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഈ മേഖലിയിലെ വിദഗ്ധർ നിരവധി ആശങ്കൾ പങ്കുവെച്ചിട്ടുണ്ട്. ചെലവ്, യാത്രാ സമയം, അടിസ്ഥാന സൗകര്യ വികസനം എന്നിവയൊക്കെയാണ് ഈ പദ്ധതി നടപ്പിലാക്കുമ്പോൾ ഈ മേഖലയിൽ നിന്ന് നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികൾ.